പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. 2018 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ 13 പ്രതികൾക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. 16ാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.